പെയിന്റടിക്കുന്നവന്റെ കുപ്പായം


എത്ര
വിലക്കിയാലും
എവിടെയും ഇരിപ്പുറയ്ക്കാത്ത
ചില തുള്ളികള്‍
കുതറിപ്പുളഞ്ഞു
കുപ്പായത്തിലേക്കു വരും.

യൂണീഫോമണിഞ്ഞു
സ്കൂള്‍ അസംബ്ലിയില്‍
അനുസരണയോടെ പ്രതിജ്ഞ ചൊല്ലാന്‍
കൂട്ടാക്കാത്തവന്റെ
പടച്ചട്ടയിലൂടെ
നിറങ്ങള്‍
കനലുകളിലെക്കും
മയില്‍പ്പീലികളിലേക്കും ചേക്കേറും.

വിരസതയുറഞ്ഞ
വെളുപ്പ്‌
അവന്റെ
വിയര്‍പ്പു കുടിച്ച്
വെള്ളച്ചാട്ടങ്ങളായി
അതിര്‍ത്തികള്‍ ലംഘിക്കും

നൈരാശ്യം പതഞ്ഞ
കറുപ്പ്
അവന്റെ
കരുത്തിനെ കൂട്ടുപിടിച്ച്
കണ്ണാടികളായി
പ്രതിബിംബമുതിര്‍ക്കും

പൊറുതി കിട്ടാത്ത
ചുവപ്പ്
അവന്റെ
ചോരത്തിളപ്പൂറ്റിയെടുത്ത്
ഇടിമിന്നലിന്റെ
ശൌര്യമാര്‍ജ്ജിക്കും

മുഖം വാടിയ
പച്ച
അവന്റെ
സ്വപ്നങ്ങളടര്‍ത്തിയെടുത്ത്
മഴ നനഞ്ഞ കുട്ടിയെപ്പോലെ തുള്ളിച്ചാടും

ചുമരുകള്‍
ഒരു പുല്‍നാമ്പ് പോലും കിളിര്‍ക്കാത്ത
സെമിത്തേരിയും
വര്‍ണ്ണങ്ങള്‍ കലപില പെയ്ത ഈ കുപ്പായം
പൂക്കള്‍ വിടരുന്ന
ഒരു തെമ്മാടിപ്പറമ്പുമാണത്രേ ........!

6 comments:

  1. ചുമരുകള്‍
    ഒരു പുല്‍നാമ്പ് പോലും കിളിര്‍ക്കാത്ത
    സെമിത്തേരിയും
    വര്‍ണ്ണങ്ങള്‍ കലപില പെയ്ത ഈ കുപ്പായം
    പൂക്കള്‍ വിടരുന്ന
    ഒരു തെമ്മാടിപ്പറമ്പുമാണത്രേ ........!

    ReplyDelete
  2. മുഖം വാടിയ
    പച്ച
    അവന്റെ
    സ്വപ്നങ്ങളടര്‍ത്തിയെടുത്ത്
    മഴ നനഞ്ഞ കുട്ടിയെപ്പോലെ തുള്ളിച്ചാടും
    nalla kavitha

    ReplyDelete
  3. നല്ല വരികള്‍...

    ReplyDelete
  4. This comment has been removed by the author.

    ReplyDelete

നിങ്ങള്‍ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്